Thursday 29 August 2013

നിഴല്‍ നൃത്തം

കടപൂട്ടി
പള്ളിയുടെ വശത്തുള്ള
ഇടവഴിയിലൂടെ
വീട്ടിലേക്ക്,
സെമിത്തേരിയില്‍
നിഴലുകളുടെ നൃത്തം !!

പള്ളിവാതിലിലൂടെ
പുറത്തേക്കിറങ്ങിവരുന്ന
വെളിച്ചത്തിലേക്ക്
ഒരു നിഴല്‍ നിശബ്ദമായി
കയറിപ്പോകുന്നു.

രണ്ടാമത്തെ നിഴലും
അതുപോലെ.
ഭയത്തിന്‍റെ ചൂരുള്ളൊരു
പടിഞ്ഞാറന്‍കാറ്റ്
എനിക്കുചുറ്റും വീശി.

വെളിച്ചത്തില്‍
നിന്നിറങ്ങിവന്ന
നിഴല്‍ നടന്നുപോയത്,
സെമിത്തേരിയിലെ
മൂന്നാമത്തെ
കല്ലറയ്ക്കകത്തേക്ക്.

നിഴലുകളെ
മായ്ച്ചുകളയാനൊരു മഴ.

ടോര്‍ച്ചുതെളിച്ചു.
ശീമക്കൊന്നയിലും
വാകയിലും
തട്ടി തലവെട്ടിക്കളിച്ച്
വെളിച്ചം
സെമിത്തേരിയിലേക്ക്
കയറിപ്പോയി.

നിഴലുകള്‍
ഉറങ്ങിത്തുടങ്ങിയിരുന്നു,
എന്നിലതുവരെ
ഉറഞ്ഞുതുള്ളിയ ഭ്രാന്ത്
കോട്ടുവാ വിടുന്നതുകേട്ട്
ഞാന്‍ വേഗം നടന്നു.

Wednesday 28 August 2013

മയില്‍പ്പീലിയും ചെമ്പരത്തിയും

പണ്ടൊക്കെ
രാധയും മീരയും
കണ്ണനെ
മയില്‍പ്പീലി ചൂടിച്ചു.

ഇന്നൊക്കെ
രാധയും മരിയയും
പാത്തുവും
കണ്ണന്‍മാരെ
ചെമ്പരത്തി ചൂടിക്കുന്നു.

-ജന്മാഷ്ടമി ആശംസകള്‍...!!

Monday 26 August 2013

മരണം, അവളുടെ രക്ഷാകവചം !!

വ്യഭിചാര ചന്തയില്‍
ലേലം വിളികളുയരുകയാണ്.

രണ്ടുലക്ഷം,
പ്രമാണിയുടെ ആദ്യവില !!

കണ്ണീരില്‍ മുഖമലസിനില്‍ക്കുന്ന,
പതിനേഴിലെത്തിയ പെണ്ണിന്
വിലയിടുന്ന ഭര്‍ത്താവ്.

ഇരുപത്തിയഞ്ച് ലക്ഷം !!
പെണ്ണിനെ അമ്മയുടെ
ഗര്‍ഭപാത്രത്തില്‍
നിക്ഷേപിച്ചവന്‍റെ മതിപ്പുവില.

തര്‍ക്കങ്ങള്‍ക്കിടയില്‍
നിന്നോടിയൊളിക്കാനാകാതെ,
ലേല ഘോഷങ്ങള്‍ക്കിടയില്‍
തനിക്കുറച്ച വിലകേട്ട്
അവള്‍ ഉരുകിയൊലിച്ചു.

വിലയുറച്ച പെണ്ണ്...
അവളുറച്ചു, ഈ പതിനേഴില്‍
തന്നെ വില്‍ക്കേണ്ടത്
മരണത്തിന് മാത്രമാണെന്ന്.
അതാണിപ്പോള്‍
തനിക്ക് രക്ഷാകവചമെന്നും !!

Wednesday 21 August 2013

നൂറ്റിയെട്ട്..!! അല്ല.. ചുവപ്പ്..!!

കഴിഞ്ഞുപോയ രാവുകളൊക്കെയും
ഞാനളന്നു നിന്‍റെ ചുംബനങ്ങളാല്‍,
പകലുകള്‍ നിന്‍റെ മൗനം കൊണ്ടും.

നീയന്യയായ രാപ്പകലുകളിന്ന്
കറുപ്പും വെളുപ്പുമായ
ചിലനേരങ്ങള്‍ മാത്രമാണെനിക്ക്,

നൂറ്റിയെട്ട്..!! വെളുത്തയുടുപ്പിലെ
കറുത്തയക്ഷരങ്ങള്‍, നിനക്കുമിഷ്ടം
കറുപ്പും വെളുപ്പുമായിരുന്നോ?

നിണമിറ്റുന്ന വിരലുകള്‍ക്കണ്ട്
ഭയത്തെ പ്രാപിച്ചിരുന്ന നിയെങ്ങനെ
ചോരയിലൊരു മരണമെഴുതി?

മഴവില്ലിനെ നീയിഷ്ടപ്പെടാത്തതിനും
കാരണം, അതിലെ ചുവപ്പായിരുന്നില്ലേ?
എന്നിട്ടും ചുവപ്പിലേക്കെത്തി നീ...

അസ്തമിക്കുന്ന വെയിലിന്‍റെ
ചുവപ്പിനെ കുടിച്ചിറക്കുമ്പോഴുമുള്ളില്‍,
നീയെന്ന നഷ്ടത്തിന്‍റെ ചുവപ്പുമാത്രം!!

Tuesday 20 August 2013

അകലുന്ന ചിലത്... അകലാന്‍ മടിയ്ക്കുന്ന ചിലത്...

ഇനിയെഴുതാനില്ല,
എഴുതിവച്ചയക്ഷരങ്ങളെ
ചെറിയ ചെറിയ
കടലാസ്സുവള്ളങ്ങളാക്കി
തോട്ടിലേക്കിറക്കിവിട്ടു.

ഓളങ്ങളില്‍ തെന്നിനീങ്ങുന്ന
കടലാസ്സുവള്ളങ്ങള്‍...
ഗര്‍ഭച്ഛിദ്രം നടത്തിയ
ക്രൂരയായ അമ്മയെപോലെ
ഞാനവയെ നോക്കി,
അവയെന്നെയും !!

അകലുന്ന ചിലത്...
അകലാന്‍ മടിയ്ക്കുന്ന ചിലത്...
കല്ലുകള്‍ക്കിടയിലൊരു
നീര്‍ക്കോലിയെന്നെനോക്കി
കൊഞ്ഞനം കാണിക്കുന്നു,
പരക്കംപായുന്ന പരലുകള്‍. !!

മഴ,
മാനത്തുനിന്ന്
പൊട്ടിവീണതുതന്നെ !!
തണുത്തൊരു
പടിഞ്ഞാറന്‍കാറ്റെന്നെ
പ്രദക്ഷിണം വയ്ക്കുകയാണ്,
പകല്‍ ചുവക്കാതെ തന്നെ
കറുത്ത് തുടങ്ങി.
ചോദ്യചിഹ്നം തീര്‍ത്ത്
അകലാന്‍ മടിച്ചൊരു
അക്ഷരവള്ളം കാലിനെ
തൊട്ടുനിന്നു,
നിവര്‍ത്തുനോക്കിയ
കൊച്ചുവള്ളത്തില്‍
വെളുപ്പിലെ നീലയക്ഷരങ്ങള്‍ !!

ആദ്യത്തെയെഴുത്ത്,
വാക്കുകളുടെ വക്കില്‍
പ്രാണന്‍ വെടിഞ്ഞ കവിത.
നിന്നെക്കുറിച്ച്,
നീയാണതില്‍ മുഴുവന്‍ !!
കാലടിയില്‍ കിടത്താനൊരു
ഫ്യൂഡല്‍ മാടമ്പിയല്ല ഞാന്‍,
അകലാന്‍ മടിക്കുന്ന
നീ ഇനിയെങ്കിലുമെന്‍റെ
ഹൃദയത്തിന്‍റെ
ഉമ്മറത്തേക്ക് വരണം...

Sunday 18 August 2013

അമ്മയ്ക്ക് കൂട്ടിന്

വിഷം, ഞാന്‍
കുടിച്ച കള്ളിലായിരുന്നില്ലമ്മേ,
കെട്ടിയ പെണ്ണിന്‍റെ
ഉള്ളിലായിരുന്നില്ലേ?

ചുടലയിലൊരു വീതം
അവള്‍ക്കും കൊടുക്കു
-മെങ്കിലമ്മയ്ക്ക് കൂട്ടിനായവളെ
ഞാനയക്കാമമ്മേ...

ഇവളെയമ്മയ്ക്ക്
നാളെ കൂട്ടിനയയ്ക്കാം,
എനിക്ക് കൂട്ടിന് ഷാപ്പിലെ
രമണിയുണ്ടമ്മേ...

ഇന്നവളവിടെ
അയല വറുക്കുന്നുണ്ടമ്മേ,
ആ കൈപ്പുണ്യോം സ്വാദും
അമ്മയ്ക്കറിയണതല്ലേ?

മൂധേവിയെങ്കിലും,
അത്താഴത്തിന്
ചാരിനിന്നുവിളമ്പുമ്പോള്‍
വല്യേ സ്നേഹമാണമ്മേ...

ന്നാലും ജോലിയ്ക്ക്
പോകുന്നില്ലെന്നു നിത്യേന
അമ്മേട മകനെ
പ്രാകുകയാണമ്മേ...

അയലയുംകൂട്ടിയുണ്ട്,
അവളെ കെട്ടിപ്പിടിച്ചുറങ്ങീട്ട്
നാളെയയമ്മയ്ക്ക് കൂട്ടിനായവളെ
ഞാനയയ്ക്കാമമ്മേ...

ഞാന്‍ ഫിറ്റായതല്ലമ്മേ,
അന്തിക്കള്ളില് പൊടിചേര്‍ത്ത്
ഷാപ്പിലെ രാരിച്ചനെന്നെ
പറ്റിച്ചതാണമ്മേ...

രമണി പാവമാണമ്മേ,
കെട്ടിയവന്‍ കൊലക്കേസില്‍
ജയിലിലും !! പാവം
ഒറ്റയ്ക്കാണമ്മേയവള്‍.

രമണിയെ കൂടെക്കൂട്ടാന്‍
മൂധേവി ഭാര്യയെന്നെ
സമ്മതിക്കുന്നില്ല, പകര
-മവളെയമ്മയ്ക്ക് തരുന്നമ്മേ...

അമ്മയ്ക്ക്
പോരിനും കൂട്ടിനും
ഈ മരുമകളിലും മെച്ചമായൊന്ന്
വേറെയുണ്ടോയീ കരയിലമ്മേ?

Friday 16 August 2013

നിനക്കിന്നും പഴകിയ ബിരിയാണിയുടെ മണം

രക്തത്തില്‍
പൊതിഞ്ഞതെങ്കിലും
ചവറ്റകുട്ടയില്‍
നിന്നുകിട്ടിയ നിനക്കന്ന്
പഴകിയ ബിരിയാണിയുടെ
മണമായിരുന്നു.

ഇന്നലെ,
നീയെനിക്കായ് കൊണ്ടുവന്ന
ചോറിന് ചുടുചോരയുടെ
ഗന്ധമെന്നറിഞ്ഞ്
വേദനിച്ചു ഞാന്‍.

എന്നെത്തൊടരുത്‌...
നിനക്കും നിന്‍റെ സ്നേഹത്തിനും
മരണത്തിന്‍റെ ഗന്ധമാണ്,
ഭയമാണമ്മയ്ക്കതും
നിന്നെയും.

നീയെനിക്ക് ചുരുട്ടിനീട്ടിയ
ചുവന്ന നോട്ടുകളെന്‍റെ
തലയിണക്കീഴില്‍,
കരച്ചില്‍ചീളുകളായെന്നെ
അസ്വസ്ഥയാക്കുന്നു.

നീയെന്നെ ഒളിച്ച
ചുരികത്തലപ്പിലൂറിയ ചോര
-ക്കറയില്‍ നേടിയത്,
അന്നമാണെങ്കിലെനിക്കത്
വേണ്ട മക്കളേ...

ഇന്ന്, രക്തത്തില്‍
പൊതിഞ്ഞതെങ്കിലും
റോഡരികിലെ ഓടയില്‍
നിനക്ക് വീണ്ടുമാ പഴകിയ
ബിരിയാണിയുടെ മണം.

Tuesday 13 August 2013

കട്ടന്‍ചായ !!

എടീ പെണ്ണേ...
നീ പറയാറില്ലേ, നിന്‍റെ
രാവിലേകള്‍
ചൂടുള്ള കട്ടന്‍ചായയിലാണ്
തുടങ്ങുകയെന്ന്.

പതിയെ
പടിപ്പുര കയറിവരുന്ന
പകലിനെ നോക്കി,
മുറ്റമടിക്കുന്ന ജന്വേച്ചിയെയും
മുറ്റത്ത് കസര്‍ത്ത്
കാണിക്കുന്നതിനിടെ
ജാന്വേച്ചിയുടെ
പിന്നാമ്പുറവും ഉമ്മറവും
നോക്കി വിയര്‍ക്കുന്ന
നിന്‍റപ്പൂപ്പനെയും നോക്കി,
മുകപ്പിലിരുന്ന്
ചായയുടെ ചൂടിനെ
ഊതിയൂതിക്കുടിക്കുകയാണെന്ന്.

രാവിലെത്തെയാ
കട്ടന്‍ചായയുടെ
സ്വാദിനെക്കുറിച്ച്
നീ പറയുമ്പോഴൊക്കെയും
കൊതി തോന്നാറുണ്ടെനിക്ക്.
ഞാന്‍ രാവിലെ
ഇതുപോലെയൊരു
കട്ടന്‍ചായ കുടിച്ചിട്ട്
നാളെത്രയായെന്നോ?
ഇവിടെയെത്തിയതിനുശേഷമാ
പതിവ് മറന്നിരിക്കുന്നു.

ചൂടുള്ള കട്ടന്‍ചായയുമായ്
മുറ്റത്തൂടെ നടന്ന്,
വല്യേവരമ്പിലൂടെ
അമ്പലത്തിലേക്ക് പോകുന്ന
പെണ്‍കുട്ടികളെയും നോക്കി
തൊടിയിലേക്ക്‌ കയറും.
ചീരയ്ക്കിടയിലെ
കളപറിക്കുന്നതിനിടെ
വടക്കേപ്പുറത്തെ
രമണ്യേച്ചീടെ മോള്‍ ദിവ്യ...
മുറ്റമടിക്കുന്നതിനിടയില്‍
അവളെന്നെനോക്കിയൊന്ന്
ചിരിക്കും.
തലചെരിച്ചുള്ള അവളുടെ
ചിരിക്ക് നല്ല ഭംഗിയാ,
അങ്ങനെ ആ കട്ടന്‍ചായ കുടിക്കുന്ന
സുഖം മറന്നിരിയ്ക്കുന്നു.

എടീ പെണ്ണേ...
ഇന്നെനിക്കും നിന്നെപ്പോലെ
ഉദയസൂര്യന്‍റെയാ ചുവപ്പിനെ
കുടിച്ചിറക്കണം.
ബാല്‍ക്കണിയിലിരുന്ന്
കട്ടന്‍ചായ ഊതിയൂതി
-ക്കുടിക്കുമ്പോള്‍ ആരെനോക്കും?
അപ്പുത്തെ ഫ്ലാറ്റിലെ
റാവുവിന്‍റെ ഭാര്യ?
അമ്പതുകഴിഞ്ഞ അവരല്ലാതെ
വേറെയാര്? ങാ...
ആരെയെങ്കിലും കിട്ടാതിരിക്കില്ല..

Saturday 10 August 2013

അവളുടെ വില

നീയവളുടെ
ഭിക്ഷാപാത്രത്തിലേക്കെറിഞ്ഞ
ഒറ്റനാണയം
അതവളുടെ വിശപ്പിന്‍റെ വിലയോ?

നിന്‍റെ മുഖത്തെ
പുച്ഛത്തിന്‍റെ ചുളിവുകള്‍
പറയുന്നു; നീയവള്‍ക്ക്
നേരെയെറിഞ്ഞ ആ ഒറ്റനാണയം
അവളുടെ വിലയായാണെന്ന്.

Thursday 8 August 2013

പ്രണയത്തിന്‍റെ ആത്മാവ്

നിരാശയുടെ കറുപ്പിനുള്ളില്‍
ശ്വാസമെടുക്കാനാവാതെ ഞാന്‍,
പാളങ്ങളിലുരഞ്ഞുനീങ്ങിയ
ട്രെയിനുമെന്നെ അസ്വസ്ഥനാക്കി.

അക്ഷരങ്ങള്‍ സംവേദിക്കുന്ന 
പുസ്തകത്തില്‍ കണ്ണുകളുഴറി,
ചിന്തകളെന്നില്‍ നിന്നടര്‍ന്ന്
പടിപ്പുരയ്ക്കു പുറത്തേക്ക്..

കണ്മുന്നിലോടിമറഞ്ഞ നിഴലുകള്‍
പോയകാലങ്ങളെ ഓര്‍മ്മപ്പെടുത്തി.
മുറിയുടെ വടക്കേമൂലയിലെ
തകരപ്പെട്ടിയില്‍ കണ്ണുകളുടക്കി.

തുരുമ്പിച്ച ഓര്‍മ്മളെ കുത്തിനിറച്ച
തകരപ്പെട്ടിയില്‍ പൊടിപിടിച്ച 
പ്രണയത്തിന്‍റെ തുണ്ട്,
അതെന്നെ നോക്കി ചിരിയ്ക്കുന്നു;
പരിഹാസത്തിന്‍റെ ചുവയുള്ള ചിരി !!

മനസ്സിന്‍റെ പ്രത്യക്ഷമായ മാറാല
-യ്ക്കപ്പുറത്ത് അവ്യക്തമായൊന്ന്
പരിഹസിച്ചുചിരിക്കുന്നുണ്ട്,
എന്‍റെ പ്രണയത്തിന്‍റെ ആത്മാവ്.
അതെന്നെനോക്കി
ഉറക്കെചിരിക്കുകയാണ്..!!

Tuesday 6 August 2013

മടക്കിയ കവിതകള്‍..!!

"പോസ്റ്റുമാന്‍ കൊണ്ടുതന്നായിരം 
കത്തുകളൊക്കെയും
(വാരികകളില്‍നിന്ന് 
മടക്കിയ കവിതകളെല്ലാം)
നീ തന്നതാണെന്ന് 
കരുതിവായിക്കയാണ് ഞാന്‍..."

Friday 2 August 2013

മഴ തോല്ക്കുന്നു !!

അലറിപ്പെയ്യുന്ന മഴയേ..
അലറിക്കരഞ്ഞുകൊണ്ട്,
മിഴികളില്‍ ഒരു വര്‍ഷവും നിറച്ച്
നിന്നെ തോല്പ്പിക്കുകയാണ്
ഇവിടെ ഒരുവള്‍ !!