Sunday 27 December 2015

മനുഷ്യന് പേരില്ലാത്ത രാജ്യം

ഞാനൊരു സ്വപ്‌നം കാണുന്നു,
മനുഷ്യന് പേരില്ലാത്ത രാജ്യത്ത്
ഞാന്‍ അഥിതിയായെത്തുന്നു,

അറവുശാലകളില്‍ കശാപ്പുചെയ്യുന്നത് മനുഷ്യനെയാണ്,
കുടിനീരായി നല്‍കുന്നത് മനുഷ്യന്റെ ചോരയാണ്.

മനുഷ്യനെ പൂട്ടിയ വേനല്‍ കലപ്പകള്‍ നിലമുഴുന്നു.
പെരില്ലാതൊരു മനുഷ്യന്‍ നഗ്‌നനായി തെരുവിലൂടെ അലയുന്നു.
(നായയുടേതുപോലെയെന്ന് പറയാമോ?)

കിണറ്റില്‍നിന്ന് വെള്ളം കോരുന്ന എരുമ
ഉച്ചത്തില്‍ കലഹിയ്ക്കുന്നില്ല.
ലോട്ടറി വില്‍ക്കുന്ന പൂച്ച
വൈകല്യമുള്ള പെണ്ണാണ്.
ഉറങ്ങിത്തൂങ്ങുന്ന കോഴി
വയസാനായൊരു ഭിക്ഷക്കാരനാണ് !!
(എന്‍ഡോസള്‍ഫാന്‍ ബാധിച്ചതായിരിക്കില്ല)

മദ്യം... പുകയില...
ഇവയൊന്നും വില്പനയ്ക്ക് വച്ചിരുന്നില്ല.
ടെലിവിഷനുകള്‍ കരയുന്നില്ല,
അവ തുടര്‍ച്ചയായി സംഗീതം പൊഴിക്കുകയാണ്.

മനുഷ്യന് പേരില്ലാത്ത രാജ്യം.
മനുഷ്യന്റെ ചെയ്തികള്‍ മുഗങ്ങളുടേതാണ്.
മൃഗങ്ങളുടേത് മനുഷ്യന്റേയും.
തെരുവുകളിലും ഇടവഴികളിലും
മനുഷ്യന്‍ ഇണചേരുന്നു.

അമ്പലങ്ങളില്‍ നിന്ന്
ദൈവം പുറത്താക്കാപ്പെട്ടിരിയ്ക്കുന്നു.
പള്ളികളില്‍ സ്വയം തിരയുന്നു.
അന്ത്യകൂദാശയോ അടിയന്തിരമോ ഇല്ലാതെ
മരണപ്പെട്ട മനുഷ്യന്‍ കുഴിച്ചുമൂടപ്പെടുന്നു.
പുഴക്കരയില്‍ ഒരു പോത്തിന്റെ മരണചടങ്ങുകള്‍ നടക്കുന്നു.
കാര്‍മ്മികന്‍ ചുവന്ന കണ്ണുകളുള്ളൊരു പ്രാവാണ്.

സ്വപ്നത്തില്‍ എനിക്ക് ദാഹിച്ചുതുടങ്ങുമ്പോള്‍
മനുഷ്യന്റെ ചോര നീട്ടുന്ന കൈകള്‍ ആരുടേതെന്നറിയാതെ,
എനിക്ക് പിന്നേയും ദാഹിക്കുകയും
വല്ലാതെ വിശക്കുകയും
ഞാന്‍ ഉറക്കത്തില്‍ മനുഷ്യനല്ലാതാകുകയും
ചെയ്തു.

Thursday 17 December 2015

പിന്നെയും കുറെ പിന്നെ

ചിന്തകളെ
വേനല്‍വരണ്ട പകലുണക്കുമ്പോള്‍
നിമിഷവേഗത്തില്‍
ആര്‍ത്തലച്ചുപെയ്തുതോര്‍ന്ന
മഴയോര്‍മ്മിപ്പിച്ചത്.

എന്നോട് ചോദിക്കാതിറങ്ങിപ്പോയ പകലുകളില്‍
ഞാന്‍ പ്രണയത്തെ
ദത്തെടുത്തിരുന്നുവെന്നും
അതിനെക്കുറിച്ച് ആവലാതിപ്പെട്ടിരുന്നെന്നും
വേനല്‍ പൊള്ളിച്ചുവന്ന വൈകുന്നേരത്തില്‍
കുന്നിന്‍മുകളില്‍ മഴക്കാടുകളെ കാത്തിരുന്നെന്നും
വിളക്കെണ്ണ തീര്‍ന്നുറങ്ങുന്ന രാത്രികളില്‍
ഞാന്‍ സ്വപ്നംകണ്ട് ചിരിച്ചിരുന്നെന്നും
പറഞ്ഞത്രേ !!

നുണ, കല്ലുവച്ച നുണ !!

വെയിലാടിക്കുന്നില്‍ മഴയൊടിച്ച്
ആലിപ്പഴം തിളപ്പിച്ചു കഞ്ഞിയുണ്ടാക്കണ
ഭൂതത്തെ കണ്ടുചിരിച്ചതും,
പിന്നെ... ഓര്‍ത്തോര്‍ത്തു ചിരിച്ചതും
രാത്രിയായിരുന്നില്ല..!!
അല്ലെങ്കിലുമത് പിന്നെയായിരുന്നു.
ഇതൊക്കെ കഴിഞ്ഞ് പിന്നെ !!

മഴയുണങ്ങിയതില്‍ പിന്നെ...
വെയിലുവറ്റിയതില്‍ പിന്നെ...
അമ്പലക്കുളത്തിലവളുറങ്ങിപ്പോയതില്‍ പിന്നെ...
അവളൊരിക്കലും ഉണരില്ലെന്നറിഞ്ഞതില്‍ പിന്നെ...
ഒരുപാട് പിന്നെ..!!

Sunday 19 April 2015

അഞ്ച് സീനില്‍ ഒരൊറ്റ സ്വപ്നം

ഓര്‍മ്മകളെ തട്ടിക്കുടഞ്ഞുവിരിച്ചൊരുറക്കം,
ഉറക്കത്തിന്റെ അതിരില്‍ ചിറകുകുടഞ്ഞ സ്വപ്നം
മരിയ്ക്കുമോയെന്ന പേടിയോടെ
കണ്ണുകളിറുക്കിയടയ്ക്കുന്നു.

1.
അവളൊരു മാലാഖയാണ്;
അവളുടെ ചുണ്ടുകളുടെ വശത്തെ
കാക്കപ്പുള്ളിയില്‍ ചുംബിക്കുന്ന ചുണ്ടുകള്‍
നീല നിറമുള്ളതാകുന്നു,
വിഷച്ചുവയെന്ന് നീട്ടിത്തുപ്പുന്നു.
അവളുടെ കണ്ണുകളിലെ വേനലിലൂടെയൊരു മഴ
ഒറ്റയ്ക്ക് നടന്നുപോകുന്നു.

2.
പ്രണയം, നഗ്നമായ തുടകള്‍ ചേര്‍ന്നുരഞ്ഞ്
ആത്മഹത്യ ചെയ്ത രാത്രിയില്‍
ചോദ്യങ്ങളോട് കലഹിച്ച ഉത്തരങ്ങള്‍
നുണപ്പൂക്കളായി വിരിഞ്ഞുനില്‍ക്കുന്ന വഴികളിലൂടെ,
വാക്കുകള്‍ പൂക്കുന്ന കാടുകളിലേയ്ക്കവള്‍
തനിച്ചൊരു യാത്ര പോകുന്നു.

3.
ദൈവത്തിന്റേയും ചെകുത്താന്റേയും
ലോകങ്ങള്‍ക്കിടയില്‍വച്ച് അവള്‍ക്ക് വല്ലാതെ വിശന്നു;
ദൈവത്തിന്റെ ലോകത്തെ
അവസാനത്തെ അത്താഴമായവള്‍
'ഇലാമാപഴം' കഴിയ്ക്കുന്നു, അന്ധയാകുന്നു.
വിശുദ്ധ പാപങ്ങള്‍ പിന്നേയും ആവര്‍ത്തിക്കപ്പെടുന്നു.

4.
ചെകുത്താന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന അവള്‍,
കുന്നിന്‍മുകളിലെ കുരിശ്ശില്ലാത്ത പള്ളിയിലെ
ചെകുത്താനായ വൈദികനോട് കുമ്പസരിയ്ക്കുന്നു;
ചെകുത്താന്‍ അവളുടെ ചുണ്ടുകളില്‍
അമര്‍ത്തി ചുംബിക്കുകയും
അവള്‍ക്ക് കാഴ്ച തിരികെ നല്‍കുകയും
അവളെ വിശുദ്ധയാക്കുകയും ചെയ്യുന്നു.

5.
പള്ളിക്കുന്നിന് താഴെ, നിറയെ പക്ഷികളിരിയ്ക്കുന്ന
ഒലീവ് മരങ്ങള്‍ക്കിടയിലൂടെയുള്ള നടത്തത്തില്‍,
പാപങ്ങള്‍ വിശുദ്ധമാക്കപ്പെടുന്ന പുഴയില്‍
സ്നാനപ്പെടുന്ന ദൈവങ്ങളെ നോക്കിയവള്‍ ചിറികോട്ടുന്നു !!
തീര്‍ത്തും പുച്ഛത്തോടെ !!

Thursday 1 January 2015

മാറ്റിത്തൂക്കുന്ന ദിവസങ്ങള്‍

കണ്ണീരിലേക്ക്
മനസ്സിനെ മടക്കിവച്ച്
ഇരുട്ടിലെന്നോ കളഞ്ഞുപോയൊരു
ഇന്നലെയെ തിരയാം,

ഇന്നലെ
മഞ്ചാടിപെറുക്കിയ ഇടവഴിയില്‍,
അല്ലെങ്കില്‍ പുഴക്കരയില്‍,
അതോ... വേനല്‍ക്കരയില്‍ പന്തുകളിയ്ക്കുമ്പോഴോ,
വീണുപോയൊരു ചിരിയെ
ചുണ്ടുകളിലേയ്ക്ക് കടം വാങ്ങിയ്ക്കാം.

കഴുകിക്കമിഴ്ത്തിയ പാത്രത്തില്‍
പറ്റിപ്പിടിച്ചിരിയ്ക്കുന്ന ചീരയിലപോലെ
ഇന്നലെകള്‍ പറ്റിപ്പിടിച്ചിരിയ്ക്കുമ്പോള്‍
ഇന്നും നാളെയും പുതിയതാകുന്നതെങ്ങനെ?
തുടരുകയാണ് പകലുമിരുട്ടും.

എണ്ണിയൊഴിഞ്ഞ,ദിവസങ്ങള്‍ തീര്‍ന്ന
ചുമരിലെ ആണിയില്‍ തൂങ്ങുന്ന മഞ്ഞച്ച കലണ്ടര്‍,
പത്രത്തിന്റെ...
പാലിന്റെ...
ഗ്യാസ് മാറ്റിനിറച്ച ദിവസം...
പിന്നെ,
വേറെയെന്തോക്കെയോ കണക്കുകളും,
ചില ഓര്‍മ്മപ്പെടുത്തലുകളുമായി;
ചുമരിലെ കരിപിടിയ്ക്കാത്ത
ചതുരത്തിനെ മറച്ചുകൊണ്ട്
പുതിയതൊന്ന്‌ തൂക്കുന്നു, അത്രമാത്രം.