Monday 30 September 2013

മഴയായ്...

ദുഃഖവേനലില്‍,
സന്തോഷം ഒരു മഴയായ്
ചാറിയകലുകയാണ്.

Saturday 28 September 2013

സ്നേഹത്തിന്‍റെ ഗന്ധം

മുഖമില്ലാത്തൊരു
സ്നേഹത്തിനായലയുമ്പോള്‍,
നീ വച്ചുനീട്ടിയ
പ്രണയത്തിന്‍റെ മുഖം മൂടിയണിഞ്ഞ
സ്നേഹത്തിന് ചതിയുടെ
നിറവും ചൂരും !!

നീയൊഴുക്കിയ
കാമത്തിന്‍റെ മുഖം മൂടിയണിഞ്ഞ
സ്നേഹത്തിന്
വിയര്‍പ്പിന്‍റേയും ഡിയോഡറന്‍റിന്‍റേയും
കൂടിക്കലര്‍ന്ന
അഴുകിയ മറ്റേതോ ഗന്ധം !!

ഒരു മൃദുചുംബനത്തിന്‍റെ
ആലസ്യത്തിലായിരുന്ന നിന്നെ
മരണത്തിലേക്ക് കൈപിടിച്ചു
നടത്തിയപ്പോള്‍,
തേരട്ടയെപ്പോലെ
നിലത്തിഴഞ്ഞുനീങ്ങിയ രക്തത്തിന്
എന്‍റെ പ്രിയപ്പെട്ട ഗന്ധം !!

Thursday 26 September 2013

ഭ്രാന്തനായ കവി !!

നിന്‍റെ പ്രണയമെന്നിലെ
കവിയെ എനിക്ക് കാണിച്ചുതന്നു !!
അതേ പ്രണയത്തിന്‍റെ മരണം
എന്നിലെ ഭ്രാന്തനെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തു !!

-ഓര്‍മ്മകള്‍ പലതും പുളിച്ചുതികട്ടുകയാണ്.

Thursday 19 September 2013

എന്നിലെ, നിന്‍റെ മരണം

സ്നേഹത്തിനെയൊരു
തുലാസില്‍ അളന്നെടുത്ത് നീയകലുമ്പോഴും
നെരിപ്പോടിനേക്കാള്‍ നീറിയ
ഹൃദയത്തിന്‍റെ കോണിലെവിടെയോ
നീ മരണവെപ്രാളത്തില്‍ പിടയുന്നതറിഞ്ഞത്
ഞാന്‍ മാത്രമായിരുന്നു.

Friday 13 September 2013

ഞാന്‍..!!

നീയെന്നിലൊരു
മഹാവൃക്ഷമായ്
പടരുമ്പോള്‍,
നിന്നിലെക്കൊരു
അണുവായ്
ചുരുങ്ങുകയായിരുന്നു
ഞാന്‍...

Monday 9 September 2013

പൂര്‍ണ്ണവിരാമമിടുന്നതിന് മുമ്പ്

ആദ്യവാചകത്തിനൊടുക്കം
നീ കുത്തിയിട്ട മൂന്നുകുത്തുകളിലാണ്
ജീവിതം തുടങ്ങിയത്.

ഉദ്ദരണിയിട്ട നിന്‍റെ
വാക്കുകളുടെ ഒടുവിലൊരു
ആശ്ചര്യചിഹ്നമിട്ടത് ഞാനായിരുന്നു.

ജീവിത പകുതിയിലെത്തിപ്പെട്ടത്
ബ്രാക്കറ്റിനുള്ളിലെ
ഇടുങ്ങിയ ജീവിതത്തിലേക്ക്.

ഇടയ്ക്കൊരു കോമയിട്ട്
തടഞ്ഞതുപോലെയുള്ള ജീവിതത്തിന്
വാര്‍ദ്ധക്യത്തിന്‍റെ മടുപ്പ്.

പൂര്‍ണ്ണവിരാമത്തിന് നേരമായെങ്കിലും
ബാക്കിയായ ചിഹ്നങ്ങള്‍
മുന്നില്‍ ചിതറിക്കിടക്കുകയാണ്.

അതെവിടെ വേണമെന്ന
ചിന്തകള്‍ക്ക് മുമ്പിലൊരു
ചോദ്യചിഹ്നത്തെ വയ്ക്കുന്നതിനുമുമ്പ്,
ചിന്തകള്‍ക്കും
എനിക്കുമിടയിലേക്കൊരു
പൂര്‍ണ്ണവിരാമവുമായ് നീയെത്തി

നേരത്തെയായോ?
അതോ വൈകിയോ??

പൂര്‍ണ്ണവിരാമത്തിന്
ശേഷമാണെങ്കിലും ബാക്കിയായതിലെ,
ഉപയോഗിക്കാനെടുത്ത
ആ ചോദ്യചിഹ്നത്തെ
ഞാനിവിടെ ഉപയോഗിക്കുന്നു.

പൂര്‍ണ്ണവിരാമമുള്ള
ഒരുത്തരമില്ലാതെ, ചിതലരിക്കാന്‍
മാത്രമായൊരു ചോദ്യചിഹ്നം !!