മെറീനയിലെ
മണലിലെഴുതിയ പേര്,
എന്നിലെ മരണപ്പെട്ട
പേരിനെ പിന്നെയുമെഴുതി
മായ്ച്ചു;
തിരകള്‍ കേറിവന്നുമായ്ച്ച
പേരിനെ നോക്കി
പൊട്ടിക്കരഞ്ഞു ഞാന്‍ !!
ഒറ്റനക്ഷത്രവും
പൂത്തുലഞ്ഞ കാര്‍മേഘങ്ങളും
ചുവന്നപൊട്ടുപോലുള്ള സൂര്യനും
പിന്നെയാരൊക്കെയോ
സാക്ഷിയായ പേര്,
ഞാന്‍ വീണ്ടുമെഴുതി.
കരയിലേക്ക് ഓടിക്കയറിയ
തിര നിന്നെത്തൊടാതെ അറച്ചുനിന്നു.
നീയെന്ന പേരിനെ
തലോടിപ്പോയൊരു കാറ്റ്,
നോര്‍ത്ത് ഇന്ത്യക്കാരിയുടെ
പിങ്ക് സാരിമാറ്റി,
ഗോതമ്പ് നിറമുള്ള
വയറിനെത്തഴുകി ഓടിപ്പോയി.
കച്ചവടക്കാരനായ
തമിഴന്‍ പയ്യന്‍
ഭാഷയറിയാതെ
നിന്‍റെ പേരക്ഷരങ്ങളെ
നോക്കിനിന്നു,
ഭിക്ഷയ്ക്കിറങ്ങിയ കിഴവനും
കൈനോട്ടക്കാരി കിഴവിയും
എന്‍റെ വട്ടിനെനോക്കി
പരിഹസിച്ചിരിക്കാം.
ഈറനുടുത്തൊരു മഴ
കരയിലേക്ക് നടന്നുകയറി;
കവിളില്‍, കണ്ണീരില്‍ പൊള്ളിയ
മഴത്തുള്ളി ഉണങ്ങി.
ഇപ്പോള്‍,
ഒരു പേരെന്നെനോക്കി
പരിഹസിക്കുന്നു,
നിന്‍റെ പേര്.. നീയെന്ന പേര്..!!