Friday 28 February 2014

ഇഷ്ടങ്ങള്‍ കളഞ്ഞുപോയവന്‍റെ ചിലയിഷ്ടങ്ങള്‍

പിണങ്ങിയോടിയ
നിദ്രയ്ക്ക് പിറകേയോടാതെ
മഴവില്ലിന്‍റെ നിറങ്ങളൊക്കെയും
കടമെടുത്ത്
സ്വപ്നങ്ങള്‍ തുന്നിയ
പട്ടമുണ്ടാക്കണം.
അതിലിരുന്ന്
നഷ്ടങ്ങളും നൊമ്പരങ്ങളുമില്ലാത്ത
രാജ്യത്തിലേക്ക്,
പകലുണരുന്നതിന് മുമ്പ്
തിരിച്ചുവരാവുന്നൊരു
വിരുന്നുപോകണം.

ഏകാന്തതയുടെ മുനമ്പിലൂടെ
സിഗരറ്റിന്‍റെ പുകയെ
ഓര്‍മ്മകളിലേക്ക്
ഊതിപ്പറത്തി, നിശബ്ദമായി
ഇ..ങ്ങ..നെ..
വെറുതെയിരിക്കണം.

ഉച്ചതിരിയുമ്പോള്‍
വെയിലിലുണങ്ങിയ പകലിലൂടെ
ശിവേട്ടന്‍റെ കള്ളുഷാപ്പിലേക്ക്
നടക്കണം,
മദ്യം നുരയുന്ന ഗ്ലാസുകളോട്
പറയാന്‍ ബാക്കിവച്ച
മഞ്ചാടിക്കാലത്തെക്കുറിച്ച് പറയണം.

ചെറിയതും ഇടുങ്ങിയതുമായ
ജീവിതവഴികളില്‍
വലിയൊരു രോഗത്തിന്‍റെ പേരിട്ട്,
ഏകാന്തതയിലേക്കെന്നെ
വലിച്ചെറിഞ്ഞ പ്രണയത്തെ
വിളിച്ചുവരുത്തുകയും,
ഒരുമിച്ചൊരു തുലാവര്‍ഷം
നനയുകയും,
മഴയ്ക്കൊപ്പം അവളിലേക്കൊരു
ചുംബനത്തെ അലിയിച്ചിറക്കുകയും
വേണമെനിക്ക്.

ചിതല്‍ തിന്നുതീരാറായ
ഇഷ്ടങ്ങളില്‍,
അങ്ങനെ പിന്നെയും ചിലതുകള്‍
ബാക്കിയാകുകയാണ്.

-ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസില്‍ ഈ ലക്കം വന്നത്

http://www.gulmoharmagazine.com/gulmoharonline/kavithakal/ishtangal

Thursday 27 February 2014

തിരിച്ചറിയപ്പെടാത്ത കവി

കുടിയിറക്കപ്പെട്ട
പ്രണയത്തിന്റെ ശേഷിപ്പുകള്‍
മരണവെപ്രാളത്തില്‍
ആര്‍ത്തിരമ്പുന്ന കടല്‍ക്കരയിലും
അറ്റമറിയാത്ത റെയില്‍വേ ട്രാക്കിലും
തെണ്ടിത്തിരിയുകയാണ്.

മരണത്തിന്റെ നിറുകയിലേക്ക്
മരഗോവണി ചാരിവയ്ക്കുന്നതിന്,
ധൈര്യം തിരഞ്ഞുപോയ
ബീവറേജ് ക്യൂവില്‍
ആത്മരോഷത്തോടെയൊരു
'പീ' വാക്കിനെ തുപ്പുകയും
മുന്‍പിലെ പകലിലുണങ്ങുന്ന
വെയിലിനൊപ്പമതിനെ
ചവിട്ടിയരക്കുകയും ചെയ്തു.

ദൈവം ഉപേക്ഷിക്കപ്പെട്ടവനെന്തിന്
ജീവിതത്തെ സ്നേഹിക്കണം?
ദൈവത്തിന്റെ പിഴ !
തനിച്ചാക്കപ്പെടുന്നു ചിന്തകള്‍ !!

നുരയുന്ന ചഷകങ്ങള്‍
രാത്രിയുടെ നീളമളന്നുതുടങ്ങിയപ്പോള്‍
ചോരയുടെ ചുവപ്പിനേക്കാള്‍
കറുപ്പിനെ ഭയക്കുകയാണ്;
എന്തിന്? എഴുതിയ അക്ഷരങ്ങളും
കറുപ്പായിരുന്നില്ലേ, എന്നിട്ടും...

ട്രെയിന്‍ ശബ്ദത്തില്‍
അക്ഷരങ്ങള്‍ വിറച്ചുകൊണ്ട്
തോള്‍സഞ്ചിയിലൊളിക്കുന്നു;
മടിപിടിച്ചൊരു പകല്‍
രാത്രിയിലേക്ക് നടക്കുമ്പോള്‍
ആരോ വിളിച്ചുപറയുന്നു,
'ദാ... റെയില്‍പാളത്തിലൊരു ശവം'

എഴുതപ്പെടാത്ത അക്ഷരങ്ങള്‍
ശവശരീരത്തിനരികില്‍
നിലവിളിക്കുന്നു;
ചുറ്റിലും മൊബൈല്‍ കാമറകള്‍
കണ്ണുതുറന്നതുകൊണ്ടാകാം,
അക്ഷരങ്ങള്‍ ഈച്ചകളായി
തിരിച്ചറിയപ്പെടാന്‍ സാധ്യതയില്ലാത്ത
കവിയുടെ ശരീരത്തിലെന്തോ
തിരഞ്ഞുതുടങ്ങിയത്.

Tuesday 18 February 2014

ഞാനങ്ങനെയൊരു കവിയല്ല !!

സുഹൃത്തേ,
നിങ്ങളുദ്ദേശിക്കുന്നപോലെ
ഞാനൊരു കവിയല്ല,
പിന്നെ ഞാനെങ്ങനെ
കവിതയെഴുതിത്തരും നിങ്ങള്‍ക്ക്?
എഴുതാനുദ്ദേശിച്ച വരികളൊക്കെയും
പിണങ്ങിമാറിനില്‍ക്കുമ്പോള്‍
പേനയുടെ മുനമ്പിലേക്കുനോക്കി
വിമുഖത കാണിക്കാറില്ല
ഞാന്‍.

സാമൂഹ്യപ്രതിബദ്ധതയുള്ള
എന്തെങ്കിലും എഴുതണമെങ്കില്‍,
അതെന്താണെന്നെനിക്കറിയില്ല
സുഹൃത്തേ;
പാവപ്പെട്ടവനെ എനിക്കറിയില്ല,
പത്ര വാര്‍ത്തകളിലെ
ദാരിദ്ര്യത്തെ മാത്രം മണത്തുനോക്കുന്ന
ഒരു രാഷ്ട്രീയക്കാരനല്ല ഞാന്‍.

സുഹൃത്തേ,
വെയില്‍നനഞ്ഞു പിച്ചയെടുക്കുന്ന
വിശപ്പിനെക്കുറിച്ചെഴുതാനും
എനിക്ക് കഴിയില്ല;
ശീതീകരിച്ച മുറിയിലിരുന്ന്
വൈകിയെത്തുന്ന ഭക്ഷണത്തിനോട്
ഒട്ടും ദേഷ്യം കാണിക്കാതെ,
ഇംഗ്ലീഷും മലയാളവുംകലര്‍ത്തി
വര്‍ത്താനിച്ച് വയറുനിറയ്ക്കുന്ന
ഞാനെങ്ങനെ വിശപ്പെഴുതും?

സുഹൃത്തേ,
നിങ്ങളുടെ ചോദ്യത്തിലെ പരിഹാസം
ഞാന്‍ തിരിച്ചറിയുന്നു.
പ്രണയിക്കാതിരിക്കുകയും
ദീര്‍ഘചുംബനത്തിലൂടെ
പെണ്ണിനെ ചേര്‍ത്തുപിടിക്കാതിരിക്കുകയും
പ്രണയത്തിലെ കാമത്തിനെമാത്രം
തിരയുന്ന ചിലര്‍ മാത്രം
സുഹൃത്തുക്കളാകുകയും ചെയ്യുമ്പോള്‍
ഞാനെങ്ങനെ പ്രണയമെഴുതും?

സുഹൃത്തേ,
വേണമെങ്കില്‍ ഞാനൊരു
ന്യുജനറേഷന്‍ കവിതയെഴുതിത്തരാം.
അങ്ങനെയാകുമ്പോള്‍
കാമം ചുവയ്ക്കുന്ന വാക്കുകളും
ഫക്കും മൈരുമടക്കമുള്ള
തെറികളും ചേര്‍ത്തെഴുതിയാല്‍
മതിയാകുമല്ലോ ??

Tuesday 11 February 2014

നഷ്ടപ്രതീക്ഷകള്‍

പ്രതീക്ഷയുടെ മുഖത്തിന്
വേശ്യയുടെ വശ്യതയാണെങ്കില്‍,
നഷ്ടങ്ങള്‍ക്ക് മാനഭംഗത്തിന്
ഇരയാക്കപ്പെട്ട 

പെണ്ണിന്‍റെ ദയനീയതയാണ് !! 

feeling- 
പെണ്ണേ...
നിന്‍റെ മുഖത്തവശേഷിച്ച
ഈ ഭാവത്തിനെ ഞാനെന്തിനോട്
താരതമ്യപ്പെടുതണം ??