Thursday, 31 October 2013

ഓര്‍മ്മയുറുമ്പുകള്‍

ചുണ്ടില്‍
തേച്ചുപോയ
നിന്‍റെ ചുംബനത്തിന്‍റെ
മധുരത്തിലേക്ക്
അരിച്ചിറങ്ങുന്ന
ഓര്‍മ്മയുറുമ്പുകള്‍
എവിടെയൊക്കെയോ
കടിച്ചു,
നോവിച്ചു !!

Wednesday, 30 October 2013

പൊട്ടിപ്പോയ ചുംബനം !!

നമ്മുടെ ചുംബനത്തില്‍ ലജ്ജിച്ച്
മഴയ്ക്ക്‌ പുറകിലൊളിക്കുന്ന
വെയിലിനെക്കണ്ടാണോ നീ
അസ്വസ്ഥയായത്?

ഒട്ടും ഔചിത്യബോധമില്ലാതെ
അവിടേയ്ക്ക് കയറിവന്ന
ഇരുട്ടിനെക്കണ്ട്‌ ഭയന്നാണോ,
എന്നില്‍നിന്ന്
ചുണ്ടുകളെയും പറിച്ചെടുത്തുകൊണ്ട്
നീ ഇറങ്ങിയോടിയത്?

നിന്‍റെ ചുണ്ടുകളില്‍,
ഞാന്‍ വളരെയമര്‍ത്തി ചുംബിച്ചു.
ചോരപൊട്ടിയത് വിരലില്‍തോണ്ടിയെടുത്ത്
'ഹോ, മുറിഞ്ഞു'വെന്ന് നീ കരഞ്ഞു;
ഞാന്‍ ചിരിച്ചു.

പൊട്ടിപ്പോയ ചുംബനത്തിന്‍റെ
അരികിലൂടെ
കാമത്തിന്‍റെ വിശപ്പുള്ള
-യെന്‍റെ ചിന്തകള്‍
നിന്നിലേക്ക്‌ നടക്കുകയും
നിന്നെ വിവസ്ത്രയാക്കുകയും
ചെയ്തു !!

കാമത്താല്‍
അന്ധനാക്കപ്പെട്ടയെന്‍റെ അലര്‍ച്ചകളും
നിന്‍റെ രോദനങ്ങളും
ജനാലയിലൂടെ മഴയിലേക്ക്
ഇറങ്ങിപ്പോകുകയും,
ഇരുളതിനെ നനയ്ക്കുകയും
മഴ കുടപിടിക്കുകയും ചെയ്തു !!

നിശ്ചലമായ
നിമിഷത്തിലെന്‍റെ ചിന്തകള്‍
പിന്നെയും വഴുതി,
നീ പോയതെത്ര നന്നായി?
ഇല്ലെങ്കിലെന്‍റെ ചിന്തകള്‍
മാത്രമല്ല, ഞാനും
നിന്നില്‍ പൊങ്ങിത്താഴ്ന്നേനെ !!
നീ മലിനമായേനെ !!

Friday, 25 October 2013

തെറ്റായിപ്പിറന്ന പെണ്ണ് !!

ഓലമെടഞ്ഞുകെട്ടിയ
നാലുമറകള്‍ക്കിടയില്‍
തന്നെ കൊത്തിപ്പറിക്കുന്ന
കണ്ണുകളെയറിയാതെ
അമ്മു കുളിച്ചുതോര്‍ത്തി.

ഈറനുടുത്ത് കോലായിലേക്ക്
കയറുമ്പോഴവളെ ചുറ്റിപ്പിടിച്ച
രണ്ടാനച്ഛന്‍റെ കൈകളില്‍നിന്നവള്‍
കുതറിക്കരഞ്ഞോടിയത്,
വാതം തളര്‍ത്തിക്കിടത്തിയ
അമ്മയ്ക്കരികിലേക്ക് !!
അവളുടെ കണ്ണീരിന്
ആക്രോശങ്ങളും തെറികളും
പാശ്ചാത്തല സംഗീതമാക്കി
ചെറിയച്ഛന്‍..!!

വേഷംമാറി ടൗണിലെ
തുണിക്കടയിലേക്കോടുമ്പോള്‍
നനഞ്ഞ കണ്ണുകളിലേക്ക്
പകല്‍വെയില്‍
നിര്‍ദ്ദയം കുത്തിയിറങ്ങി
അവളെ നോവിക്കുമ്പോഴും
ഉള്ളില്‍ കരഞ്ഞുണരുന്ന
വിശപ്പറിഞ്ഞില്ലവള്‍..!!

ഫുട്ബോര്‍ഡിലേക്ക്
കാലെടുത്തുവയ്ക്കുമ്പോള്‍
തന്നെയുരസിയ
ബസ്സിലെ കിളിയുടെ കൈകള്‍
ചന്തിയിലൊന്ന് പിതുക്കിയപ്പോഴും
അറിഞ്ഞില്ലെന്ന് നടിക്കാനേ
അവള്‍ക്കായുള്ളൂ...
ബസ്സിലെ കമ്പിയില്‍
തൂങ്ങിനിന്നപ്പോഴും
വയറിലുരസ്സുന്ന കൈകള്‍,
ദയനീയമായവള്‍ തിരിഞ്ഞുനോക്കി-
'ഞാനൊന്നുമറിഞ്ഞില്ലേ,
രാമാ നാരായണാ'യെന്ന്
തോന്നിപ്പിക്കുന്ന
മധ്യവയസ്സിലെത്തിയ മുഖം !!
ടിക്കറ്റ്‌ മുറിക്കുമ്പോള്‍
മുലയളവുകളെടുക്കുന്ന
കണ്ടക്ടറുടെ കണ്ണുകള്‍ !!
അമ്മു മെഴുകുതിരിയായി,
സ്വയമുരുകിയൊലിച്ച് പൊള്ളി.

ബസ്സിറങ്ങി
കടയിലേക്കൊടുമ്പോള്‍
ബാഗിലെ മൊബൈല്‍ മുരണ്ടുണര്‍ന്നു;
മൊബൈല്‍ ഡിസ്പ്ലേയിലെ നമ്പര്‍,
ഇരകൊളുത്തിയ
ചൂണ്ടക്കുരുക്കുപോലെ
കണ്ണുകളില്‍ തൂങ്ങിയാടി !!

വഴിയിലെ ആണ്‍കണ്ണുകളും
തുണിക്കടയിലെ പുരുഷന്‍മാരും
പ്രായഭേദമന്യേ
ഇന്നുമവളുടെ മുഴുപ്പുകളെ
അളന്നുതിട്ടപ്പെടുത്തിയത്
അവളറിയുന്നുണ്ടായിരുന്നു.
കാമത്തിന്‍റെ കഴുകന്‍
കണ്ണുകളാണൊക്കെയും !!
ഉള്ളില്‍ ഉത്തരമറിയാത്തൊരു
ചോദ്യത്തിനുള്ള അച്ചുനിരത്തിയവള്‍,
പെണ്ണായിപ്പിറന്നതാണോയെന്‍റെ തെറ്റ്??

ഭ്രാന്തന്‍മുറിവ്

നീയെന്ന ഭ്രാന്തിന്
പുറകെയോടി കിതയ്ക്കുമ്പോള്‍
എന്നിലെവിടെയൊക്കെയോ
പ്രണയമെന്ന ചങ്ങലയുരഞ്ഞ് 
മുറിയുകയാണ് !!

Sunday, 20 October 2013

നിന്‍റെ പേര്, നീയെന്ന പേര് !!

മെറീനയിലെ
മണലിലെഴുതിയ പേര്,
എന്നിലെ മരണപ്പെട്ട
പേരിനെ പിന്നെയുമെഴുതി
മായ്ച്ചു;
തിരകള്‍ കേറിവന്നുമായ്ച്ച
പേരിനെ നോക്കി
പൊട്ടിക്കരഞ്ഞു ഞാന്‍ !!

ഒറ്റനക്ഷത്രവും
പൂത്തുലഞ്ഞ കാര്‍മേഘങ്ങളും
ചുവന്നപൊട്ടുപോലുള്ള സൂര്യനും
പിന്നെയാരൊക്കെയോ
സാക്ഷിയായ പേര്,
ഞാന്‍ വീണ്ടുമെഴുതി.

കരയിലേക്ക് ഓടിക്കയറിയ
തിര നിന്നെത്തൊടാതെ അറച്ചുനിന്നു.
നീയെന്ന പേരിനെ
തലോടിപ്പോയൊരു കാറ്റ്,
നോര്‍ത്ത് ഇന്ത്യക്കാരിയുടെ
പിങ്ക് സാരിമാറ്റി,
ഗോതമ്പ് നിറമുള്ള
വയറിനെത്തഴുകി ഓടിപ്പോയി.

കച്ചവടക്കാരനായ
തമിഴന്‍ പയ്യന്‍
ഭാഷയറിയാതെ
നിന്‍റെ പേരക്ഷരങ്ങളെ
നോക്കിനിന്നു,
ഭിക്ഷയ്ക്കിറങ്ങിയ കിഴവനും
കൈനോട്ടക്കാരി കിഴവിയും
എന്‍റെ വട്ടിനെനോക്കി
പരിഹസിച്ചിരിക്കാം.

ഈറനുടുത്തൊരു മഴ
കരയിലേക്ക് നടന്നുകയറി;
കവിളില്‍, കണ്ണീരില്‍ പൊള്ളിയ
മഴത്തുള്ളി ഉണങ്ങി.
ഇപ്പോള്‍,
ഒരു പേരെന്നെനോക്കി
പരിഹസിക്കുന്നു,
നിന്‍റെ പേര്.. നീയെന്ന പേര്..!!

Friday, 18 October 2013

പൊള്ളുന്ന പ്രണയം

പുറത്ത്, റോഡിലൂടെ
പൊള്ളുന്നൊരു വെയില്‍
പടിഞ്ഞാറേക്ക്
നടന്നുപോകുന്നു,
കൂടെ, വെയിലില്‍ നനഞ്ഞ്
ഒരു കാമുകനും
ഒരു കാമുകിയും !!

പൊള്ളുന്ന
ആ പ്രണയം നോക്കി,
പേരറിയാത്ത മരത്തിനു
ചുവട്ടിലെ കിളവിയും,
വട്ടത്തിലൊരു
പുകയൂതിവിട്ട് ഞാനും !!

Thursday, 17 October 2013

നേരം കുടഞ്ഞിട്ട മഞ്ചാടിക്കുരുക്കള്‍ !!

അവളുടെ ചുണ്ടുകളില്‍നിന്ന്
ഇറങ്ങിയോടിയൊരു ചുംബനം,
വഴിതെറ്റി ഓടിക്കയറിയത്
വരണ്ടുണങ്ങിയ അവന്‍റെ
ചുണ്ടുകളിലായിരുന്നു.

നിശബ്ദതയിലെ
അവരുടെ ശീല്‍കാരങ്ങളെ
ഇടയ്ക്കെപ്പോഴോ ഘടികാരത്തിലെ
കുഞ്ഞുകിളി മാത്രം
ചിലച്ചുകൊണ്ട് വന്നുനോക്കി;
ചുമരിലെ ഇണചേരുന്ന
നിഴലുകളെ കണ്ടായിരിക്കണം,
അതുവഴിപോയ കാറ്റ്
ജനാല വാതില്‍ചാരിയത്.

ആലസ്യത്തിലേക്ക്
വീശിയ വെളിച്ചത്തില്‍ക്കണ്ടു,
വെളുത്ത കിടക്കവിരിയിലേക്ക്
നേരം കുടഞ്ഞിട്ട
ചില മഞ്ചാടിക്കുരുക്കള്‍..!!

അസ്വസ്ഥത പെയ്തുതുടങ്ങിയനേരത്ത്
മദ്യത്തിന്‍റെ മണമുള്ള
മുനയൊടിഞ്ഞ അവന്‍റെ വാക്കുകള്‍,
പുകച്ചുരുളുകള്‍ക്കൊപ്പം
അവളിലേക്ക് മുടന്തി.

"നിന്നെയെനിക്ക്
വിവാഹം കഴിക്കണം..."

"ങ്ഹും..."

മരിച്ചുവീഴുന്ന
വാക്കുകള്‍ക്കതീതമായ ആഴത്തില്‍
മൗനങ്ങള്‍  സംസാരിച്ചുതുടങ്ങിയപ്പോള്‍
അവന്‍ കണ്ടു,
അവളുടെ ചുണ്ടിണകളുടെ
അരികിലൂടെ അരിച്ചുനീങ്ങുന്ന
ഒരു പുച്ഛം..!!
അതുകാണാനാകാതെ
അവന്‍ മുഖംതിരിച്ചു !!

Tuesday, 15 October 2013

മഴയിലേക്കിറങ്ങിപോയ പ്രണയം

എന്നോട് വാശിപിടിച്ച്
മഴയിലേക്കിറങ്ങിപോയ പ്രണയം,
വെയിലിലുണങ്ങി
കയറിവരുന്നതുകണ്ടപ്പോള്‍
കലിയാണ് വന്നത്.

ഉണ്ണിയെത്തല്ലാന്‍
ഇറയത്തുവച്ചിരുന്ന ചൂരലെടുത്ത്
പൊതിരെത്തല്ലി...

അവളകത്തേക്ക് കയറാതെ
കോലായില്‍ത്തന്നെ നിന്ന് മോങ്ങി,
തെക്കോട്ടേക്ക്
വേഗത്തില്‍ ഒരു മഴ ഓടിപ്പെയ്തു.
ആ മഴയിലേക്ക് അവളിറങ്ങി,
പിന്നെ... നനഞ്ഞില്ലാതായി.

ചൂരല്‍ ഇറയത്തേക്ക് തിരുകി
ഉമ്മറവാതിലടച്ചു,
അടുക്കളയിലെത്തി
ഊണ് വിളമ്പിയ ഇലയ്ക്കുമുന്നില്‍
ചമ്രം പടിഞ്ഞമര്‍ന്നു.

Monday, 14 October 2013

പേരിടാത്തത്..!!

വികലമായ നിന്‍റെ ചിന്തയുടെ
വെള്ളിവാളുകൊണ്ട് കബന്ധമാക്കപ്പെട്ട
എന്‍റെ പ്രണയമിന്ന് ഗതികിട്ടാത്ത
പ്രേതംകണക്കെ അലയുകയാണ് !!

-തിരസ്കരിക്കപ്പെട്ട
പ്രണയത്തിന്‍റെ തീച്ചൂളയില്‍,
അസ്വസ്ഥമായി ഉരുകുകയാണ് ഞാന്‍ !!

Wednesday, 9 October 2013

പതിനാറിലെത്തിയതറിയാതെ..!!

ബാല്യകാലസഖിയുടെ
മുപ്പതാമത്തെ പേജില്
വര്‍ണ്ണക്കടലാസ്സിലെഴുതിയ
ആദ്യത്തേതും
ഒടുക്കത്തേതുമായ
പ്രേമലേഖനം..!!

എടവയീക്കൂടെ
മദ്രസ്സേക്ക് ഓടുമ്പയും,
ഉസ്കൂളിക്ക്
പാടവരമ്പത്തൂടെ
പുള്ളിക്കൊടേല്
നനഞ്ഞിജ്ജ് പോമ്പഴും
കൂടെണ്ടേര്‍ന്നന്നോട്
പറയേര്ന്നില്ലേ?

സൈനബാ,
അതിലെ
ഹൃദയചിഹ്നങ്ങളില്
ഇജ്ജ് തറച്ചുവച്ച
അമ്പുകളൊക്കേം
അന്ന് കൊണ്ടതിന്‍റെ
കല്‍ബിലാണ്.

സൈനബാ,
അനക്ക് ന്നെത്രയ്ക്ക്
ഇഷ്ടേരുന്നെങ്കില്
ന്തിനേജ്ജന്‍റെ വാപ്പാന്‍റെ
പ്രായള്ള അറബീനെ
നിക്കാഹ് കയ്ച്ചത്?

അനക്ക്
പതിനാറായത് മ്മളോട്
പറഞ്ഞേര്‍ന്നെങ്കില്
മ്മള് കൊണ്ടോക്വേര്ന്നില്ലേ
അന്നെ ന്‍റെ ഹൂറിയായിട്ട്...??

Saturday, 5 October 2013

പ്രണയത്തിന്‍റെ ശവമഞ്ചം

പുറംതിരിഞ്ഞിരിക്കുന്ന
പ്രണയത്തിന്‍റെ
വാലിലൊരു
ഓലപ്പടക്കം
കെട്ടിവയ്ക്കാനും
തിരികൊളുത്താനും
തോന്നിയതെപ്പോഴാണ്?

ശിവകാശിയിലെ
പടക്കങ്ങളെപ്പോലെ
നല്ല ഒച്ചയില്‍ത്തന്നെയാണത്
പൊട്ടിയത്,
പുകച്ചുരുളുകള്‍ക്കപ്പുറം
അവള്‍ മറയുമ്പോള്‍
എനിക്കെന്തിനാ
ചിരിയ്ക്കാന്‍ തോന്നിയത്?

ഒന്നുമാത്രമറിയാം,
അവളുടെ നെഞ്ചില്‍
കുരുങ്ങിക്കിടന്ന
നിലവിളിപോലെ
നല്ല മഴയുണ്ടായിരുന്നു
അപ്പോള്‍ !!

പ്രണയത്തിന്‍റെ മരണം
സ്ഥിരീകരിച്ചത്
ഓര്‍മ്മിപ്പിക്കുന്നതുപോലെ
നിലവിളിയോടെ
തെക്കോട്ട്‌ പോകുന്ന
ആംബുലന്‍സ് !!
നിരത്തിലൂടെ
ആഘോഷത്തോടെ
പാട്ടുംകൂത്തുമായി നീങ്ങുന്ന
ശവമഞ്ചം !!

സംസ്കരിക്കുന്നതിനിയും
വൈകരുതെന്നുറപ്പിച്ച്,
പ്രണയത്തിന്‍റെ
ശവമഞ്ചവും ചുമന്ന്
അടുത്തുള്ള ac ബാറിലേക്ക്
ഞാന്‍ ധൃതിയില്‍ നടന്നു !!