Tuesday 19 November 2013

ശവമെന്ന പുതിയ പേര്

മരണം തിന്നുതീര്‍ത്ത
വെറും ശരീരമായിരുന്നയാള്‍ക്ക് ഞാന്‍;
വിശപ്പുവറ്റിയാകണം
പുഴുക്കള്‍ എന്നില്‍നിന്ന്
ഇഴഞ്ഞകലുന്നത്.

ഇനി ഉയിര്‍പ്പില്ലെന്ന ഉറപ്പിലാകണം
പള്ളിത്തൊടിയ്ക്ക്
പുറത്ത്, ആറടി നീളത്തില്‍
മണ്ണകറ്റിയതും
നിലവിളിക്കാത്ത ആംബുലന്‍സ്
എന്നെയെടുത്തോടിയതും
അതിനയാള്‍ കൂലിയെണ്ണിയതും.

അസ്വസ്ഥത പുതപ്പിക്കുന്ന
കരച്ചിലുകള്‍ക്കപ്പുറത്ത് അയാള്‍ക്ക്
ശാന്തതയാണ്.

കത്തിയും കത്രികയുമെന്‍റെ
തൊലിയുടുപ്പുകള്‍ വെട്ടിത്തയ്ക്കുകയും
മൂക്കില്‍ പഞ്ഞിവയ്ക്കുകയും
ആരോ കാതില്‍
'ശവ'മെന്ന് പേരുവിളിക്കുകയും
ചെയ്തു !!

ഞാനെന്നെ നോക്കിയൊന്നുചിരിച്ചു,
എനിക്കൊട്ടും ചേരാത്ത
'ശവ'മെന്ന പേര് പതുക്കെ വിളിച്ചു.
അയാളുടെ ചുണ്ടുകളുടെ
അരികിലൂടെയും
'ശവ'മെന്നയെന്‍റെ പുതിയ പേര്
വഴുക്കിനടന്നു !!

No comments:

Post a Comment