Friday 8 April 2016

സ്വപ്‌നത്തിന്റെ നീളം

തനിച്ചാകുമ്പോള്‍
തിളയ്ക്കുന്ന പകല്‍ചിന്തകളില്‍നിന്നിറങ്ങി
മൗനത്തിലേക്ക് ദേശാടനത്തിലാവുക.
മുഴുവന്‍ പൂവുകളും കൊഴിഞ്ഞുവീണൊരു
ചെടിയായി നീയന്ന് നിന്നില്ലേ,
അതുപോലെ,
വരികള്‍ തല്ലിത്തെറിച്ചൊരു കവിതയാവുക !!

അക്ഷരങ്ങള്‍
കീറച്ചാക്കുകളില്‍ ഒളിക്കുന്നുണ്ടെന്ന്
ചുമരുതാങ്ങുന്ന പല്ലികള്‍ പറഞ്ഞേക്കാം.
അല്ലെങ്കില്‍ത്തന്നെയെന്ത് കവിത?
ആരുടെ കവിത??

സ്വപ്നത്തില്‍ മരിച്ചവര്‍
കുന്നുകളും മലകളുമായ നിഗൂഢതയെക്കുറിച്ച്,
പല നിറത്തിലായി ചിതറിക്കിടക്കുന്ന
കുറെ അക്ഷരപ്പൊട്ടുകള്‍
അത്രമാത്രം !!

വെയിലുണങ്ങുന്ന പകല്‍,
മാമ്പൂക്കാറ്റ്,
കാച്ചെണ്ണയുടെ മണം,
തുളസിയിലയില്‍ പറ്റിപ്പിടിച്ച ചന്ദനം,
നിലാവുടുത്ത നീ,
നിന്റെ കൊഞ്ചിക്കുഴഞ്ഞ ചോദ്യം

സ്വപ്നത്തിന് നീളം കൂടിയേക്കാം,
എന്നുവച്ച് കാണാതിരിക്കുന്നതെങ്ങനെ?
അതുകൊണ്ട്
ഉറങ്ങിയുറങ്ങിയുറങ്ങിയുറങ്ങിയുറങ്ങി.....

No comments:

Post a Comment